ഡല്‍ഹി: കോൺഗ്രസ് പാർട്ടിയുടെ 85-ാമത് പ്ലീനറി സമ്മേളനത്തിലെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഗാന്ധികുടുംബം വിട്ടുനിന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധികുടുംബം മാറിനില്‍ക്കുന്നത് എന്ന് കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2024-ലെ പൊതുതെരെഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന മറ്റു സെഷനുകളില്‍ അവര്‍ പങ്കെടുക്കും.
റായ്പൂരിലാണ് മൂന്ന് ദിവസം നീളുന്ന എഐസിസി പ്ലീനറി സമ്മേളനം നടക്കുന്നത്. മല്ലികാർജുൻ ഖാർഗെ പാര്‍ട്ടിയുടെ ആഭ്യന്തര മുഖമാകുമ്പോൾ രാഹുൽ ഗാന്ധി പാർട്ടിയുടെ ബാഹ്യമുഖമാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ കൈകാര്യം ചെയ്യണമെന്നും പൊതുജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി പ്രവർത്തിക്കണമെന്നുമാണ് നേതാക്കള്‍ക്കിടയിലെ ധാരണ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുവാക്കള്‍ക്കും വനിതകള്‍ക്കും ദളിത് വിഭാഗത്തിനും സംഘടനാതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും റായ്പൂരിലെ പ്ലീനറി രൂപം നല്‍കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കൈവിട്ടുപോയ കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.