ചെന്നൈ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുമായ സി ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു. ഇന്ന് രാവിലെയാണ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് സി ആര്‍ കേശവന്‍ അറിയിച്ചത്. തമിഴ്നാട് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത എഴുതിയ രാജിക്കത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതെന്ന് അദ്ദേഹം കത്തില്‍ വിശദീകരിക്കുകയും ചെയ്തു.
'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ ആശയവുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ദേശീയ തലത്തിലെ സംഘടനാപരമായ ഉത്തരവാദിത്തം നിരസിച്ചതെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. 'രണ്ടു പതിറ്റാണ്ടിലേറെയായി പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിച്ച മൂല്യങ്ങളൊന്നും ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണാന്‍ സാധിക്കുന്നില്ല. അതില്‍ താന്‍ തീര്‍ത്തും നിരാശനാണ്. എനിക്ക് പുതിയൊരു പാത കണ്ടെത്താനുള്ള സമയമായി. അതിനാൽ ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. ഞാൻ മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്ന ഊഹാപോഹങ്ങൾ വന്നേക്കാം. എന്നാല്‍ ഇതുവരെ പുതിയ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരോടും സംസാരിച്ചിട്ടില്ല. എന്നെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങൾക്കും പാർട്ടിയോടും സോണിയാ ഗാന്ധിയോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു' - സി ആര്‍ കേശവന്‍ കത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക