കൊച്ചി: നീതിയുടെ വാതില്‍ തങ്ങള്‍ക്കുമുന്നില്‍ തുറക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട്. ഒരു ദിവസം ജയിലഴികള്‍ക്കുളളില്‍ നിന്ന് താന്‍ സഞ്ജീവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നും അധികാരവും പണവും ആള്‍ബലവുമെല്ലാം മറുപക്ഷത്താണെങ്കിലും ഭര്‍ത്താവിനുവേണ്ടിയുളള പോരാട്ടം തുടരുമെന്നും ശ്വേതാ ഭട്ട് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ കെ പി ശശിയുടെ ഓര്‍മ്മയ്ക്കായി എറണാകുളം സി അച്ച്യുതമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച 'ലിവിങ് ഇന്‍ റെസിസ്റ്റന്‍സ്'- പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ശ്വേതയുടെ പ്രതികരണം.
'തനിക്കൊപ്പം സത്യമുണ്ടെന്ന സഞ്ജീവിന്റെ വാക്കുകളാണ് എന്നെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. അധികാരവും പണവും ആള്‍ബലവുമെല്ലാം മറുപക്ഷത്താണെങ്കിലും പ്രതീക്ഷ നശിച്ചിട്ടില്ല. അന്തിമ ജയം നീതിക്കാവില്ലേ? ഭരണകൂട ഭീകരതയുടെ ഇരയാണ് സഞ്ജീവ്. നാലര വര്‍ഷമായി അദ്ദേഹം ജയിലിലാണ്. ജാമ്യം ലഭിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ എത്ര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്? ഒരു ഉദ്യോഗസ്ഥനും സത്യസന്ധമായി ജോലിചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്'- ശ്വേതാ ഭട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സഞ്ജീവ് ഭട്ട് ഒരിക്കലും പുറത്തുവരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശ്വേത പറഞ്ഞു. ' കേസില്‍നിന്ന് അഭിഭാഷകര്‍ പിന്മാറുന്നു. പുതിയ കേസുകള്‍ ചുമത്തുന്നു, കീഴ്‌ക്കോടതിയില്‍നിന്ന് ഹൈക്കോടതിയിലേക്കും അവിടന്ന് സുപ്രീംകോടതിയിലേക്കും കേസുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേസുകള്‍ കേള്‍ക്കാന്‍പോലും നീതിപീഠം കൂട്ടാക്കുന്നില്ല. ലക്ഷങ്ങള്‍ മുടക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ജീവിനെതിരെ അഭിഭാഷകരെ ഇറക്കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് സഞ്ജീവിനെ അറിയാം. അതുപോലെ അവര്‍ക്ക് മോദിയെയും അമിത് ഷായെയും അറിയാം. അതുകൊണ്ട് അവിടെനിന്ന് പരസ്യ പിന്തുണ പ്രതീക്ഷിക്കാനാവില്ല. ജനങ്ങള്‍ക്ക് പേടിയാണ്'- ശ്വേതാ ഭട്ട് കൂട്ടിച്ചേര്‍ത്തു.