ജമ്മു: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പര്യടനം തുടരുന്നതിനിടെ കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍വെച്ചാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘത്തെ രാഹുല്‍ ഗാന്ധി കണ്ടത്. തീവ്രവാദികളുടെ ലക്ഷ്യമിട്ടുളള കൊലപാതകങ്ങളുള്‍പ്പെടെ കശ്മീരില്‍ തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംഘം രാഹുല്‍ ഗാന്ധിയോട് സംസാരിച്ചു. 'താഴ് വരയില്‍ ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പദ്ധതിക്കുകീഴില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ആറുമാസമായി അവരുടെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണ്'- പ്രതിനിധി സംഘത്തിലുണ്ടായിരുന്ന അമിത് കൗള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം ക്ഷമയോടെ കേട്ടെന്നും അദ്ദേഹം പണ്ഡിറ്റുകള്‍ക്കായി സമയം മാറ്റിവെച്ചത് ഹൃദയസ്പര്‍ശിയായി തോന്നിയെന്നും പ്രതിനിധി സംഘത്തിലെ ജിതേന്ദ്ര കച്രു പറഞ്ഞു. 'കശ്മീരി പണ്ഡിറ്റുകളെ ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട മുന്നോട്ടുകൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. അവർ ഞങ്ങളെ വോട്ട് ബാങ്കായാണ് കാണുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ല. കാരണം അവര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ടയാണ്'-ജിതേന്ദ്ര കച്രു കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും എന്നും സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.