കാസർഗോഡ്: ഭക്ഷ്യവിഷബാധമൂലം പെൺകുട്ടി മരിച്ചു. കാസര്‍ഗോഡ് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് കാസര്‍ഗോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. പുതുവത്സരത്തലേന്നാണ് അവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പമാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാല്‍ അഞ്ജുശ്രീയുടെ നില ഗുരുതരമാവുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭക്ഷ്യവിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ 'കുഴിമന്തി' ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.