കൊല്‍ക്കത്ത: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ ചിക്കനും ഫ്രൂട്ട്‌സും ഉള്‍പ്പെടുത്താനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ജനുവരി മുതല്‍ നാലുമാസത്തേക്കാണ് ചിക്കനും സീസണന്‍ ഫ്രൂട്ട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കമാണിത് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
നിലവില്‍ അരി ഭക്ഷണം, ഉരുളക്കിഴങ്ങ്, സോയാബീന്‍, മുട്ട എന്നിവയാണ് ഉച്ചഭക്ഷണമായി നല്‍കികൊണ്ടിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരുദിവസമായിരിക്കും ചിക്കനും ഫ്രൂട്ട്‌സും നല്‍കുക. അധിക പോഷകാഹാര പദ്ധതിക്കായി സര്‍ക്കാര്‍ 371 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തിനുശേഷം പദ്ധതി തുടരുമോ എന്ന കാര്യം വ്യക്തമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 1.16 കോടിയിലധികം കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും 60: 40 അനുപാതത്തിലാണ് ചെലവ് പങ്കിടുന്നത്. എന്നാല്‍ അധിക പോഷണ പദ്ധതിക്കായി അനുവദിച്ച 371 കോടിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതാണ്.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തളളിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മമതാ ബാനര്‍ജി എന്നും സാധാരണ ജനങ്ങളുടെ പക്ഷത്താണെന്നും കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുളള തീരുമാനം അത് ഊട്ടിയുറപ്പിക്കുന്നതാണെന്നുമാണ് അവരുടെ വാദം.