തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള നീക്കം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സജി ചെറിയാന് രാജി വെക്കേണ്ടി വന്ന സാഹചര്യം അതേപടി നില്‍ക്കുകയാണ്. ഭരണഘടനയേയും ഭരണഘടന ശില്പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്‍റെ വിഡിയോ പരിശോധിക്കാനോ അന്വേഷണം കൃത്യമായി നടത്താനോ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോടതി വിധിവരാതെ എങ്ങനെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മിന് സാധിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് സജി ചെറിയാനെതിരായ കേസ് അട്ടിമറിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സജി ചെറിയാനെ വീണ്ടും പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റ് അനുവാദം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. വിവാദമായ മല്ലപള്ളി പ്രസംഗത്തിന്‍റെ പേരില്‍ കഴിഞ്ഞ ജൂലൈലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെളിവുശേഖരണം സാധ്യമല്ലെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയല്ലായിരുന്നു പ്രസംഗം എന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗവര്‍ണരുടെ സമയം നോക്കി സത്യപ്രതിജ്ഞാ തിയതി നിശ്ചയിക്കാന്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.