ഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും നൂറുകണക്കിനുപേര്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയാവുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആരെയെങ്കിലും പ്രണയിച്ചതോ, സ്വന്തം ജാതിക്കുപുറത്ത് വിവാഹം കഴിച്ചതോ കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതോ ആണ് ദുരഭിമാനക്കൊലകള്‍ക്ക് പ്രധാന കാരണമെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. മുംബൈയില്‍ നിയമവും ധാര്‍മ്മികതയും എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന.
1991-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ദുരഭിമാനക്കൊലയെ ഉദ്ധരിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. 'താഴ്ന്ന ജാതിയില്‍പ്പെട്ട ഇരുപതുവയസുകാരനൊപ്പം ഒളിച്ചോടിപ്പോയ പതിനഞ്ചുകാരിയെ അവളുടെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ഗ്രാമീണര്‍ക്ക് ഈ കൊലപാതകം സ്വീകാര്യമായിരുന്നു. അവര്‍ അതിനെ ന്യായീകരിച്ചു. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ പെരുമാറ്റച്ചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. ഈ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതാരാണ്? പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുകയാണ്. ദുര്‍ബലര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്വന്തം നിലനില്‍പ്പിനായി ആധിപത്യ സംസ്‌കാരത്തിന് കീഴടങ്ങേണ്ടിവരികയാണ്'- ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ഐപിസി 377-ാം വകുപ്പ് ഒരു കാലഘട്ടത്തിലെ സദാചാരത്തെ അടിസ്ഥാനമാക്കിയുളളതാണെന്നും അനീതി തങ്ങള്‍ തിരുത്തിയെന്നും ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.