തിരുവനന്തപുരം: വിഴിഞ്ഞം സമരം നിര്‍ത്തിയത് താത്കാലികമായാണെന്ന് ലത്തീന്‍ അതിരൂപത. 25, 26 തിയതികളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവെച്ചതെന്നാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നത്. മത്സ്യതൊഴിലാളികളുടെ ആവശ്യം നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണെന്ന് സർക്കുലറിൽ പറയുന്നു. സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ തൃപ്തരല്ലെന്നും ലത്തീന്‍ അതിരൂപത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
തദ്ദേശീയരും പൊലീസും ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് മുറിവേല്‍ക്കുകയും പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സമരത്തിന്‍റെ പേരില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സഭ ആഗ്രഹിക്കുന്നില്ല. തുറമുഖ കവാടത്തിൽ സമരം തുടരുന്നതു കൂടുതൽ അനിഷ്ട സംഭവങ്ങൾക്കു കാരണമായേക്കാം. സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിനാണ് മുൻതൂക്കം നൽകേണ്ടതെന്ന ചിന്തയാണു സമരം നിർത്തുന്നതിലേക്കു നയിച്ചത്. ക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വാടകവീട് കണ്ടെത്തുന്നതിനും മറ്റും സഹായം നൽകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. അതേസമയം, തീരശോഷണം തുറമുഖ നിർമ്മാണം മൂലമാണെന്നത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം സമര സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം ഒത്തുതീർപ്പായതിന് പിന്നാലെയാണ് സമവായ ധാരണകളും നിലപാടും വ്യക്തമാക്കി സഭ സർക്കുലർ പുറത്തിറക്കിയത്. 140 ദിവസം നീണ്ടുനിന്ന സമരമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിച്ചത്.