തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാലുടന്‍ പദ്ധതി ആരംഭിക്കുമെന്നും കേരളത്തിന്‍റെ അൻപത് വര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഇടതുമുന്നണി ഇതുവരെ തീരുമാനെടുത്തിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞത്. സിൽവർ ലൈനിൽ മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എൻ വാസവനും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇടതുപക്ഷ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. അതിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന വ്യാപകമായി വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നതും കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പാ സാധ്യതകള്‍ മങ്ങിയതുമാണ് പദ്ധതി മരവിപ്പിക്കാന്‍ കാരണമെന്നാണ് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.