തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സംഭവത്തില്‍ നിയമപരമായ അന്വേഷണം നടത്തുമെന്നും കത്ത് വ്യാജമാണോ എന്ന് അറിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 'കത്ത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അത് വ്യാജമാണോ എന്ന് പറയാന്‍ സാധിക്കില്ല. പാര്‍ട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. അത് പാര്‍ട്ടിക്കാരായാലും. പാര്‍ട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കും. സിപിഎമ്മിനുളളില്‍ വിഭാഗീയതയൊന്നുമില്ല. മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് ഇന്ധനം കൊടുക്കുന്ന ജോലിയാണ് ചെയ്യുന്നത്'-ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ തയാറാക്കിയതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേയറുടെ കത്ത് ചോര്‍ന്നതിനുപിന്നില്‍ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.