കൊച്ചി: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍ മോചിതനായി. പിഴ തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ മോചിതനായത്. അതേസമയം, മോചനത്തില്‍ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും മണിച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. മണിച്ചന്‍ ജയില്‍ മോചിതനാകുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ദുരന്തത്തില്‍ ഇരകളായവരും മൊഴി നല്‍കിയിരുന്നു.
30.45 ലക്ഷം രൂപ മണിച്ചൻ പിഴയായി അടക്കണമെന്നും തുകയടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ മണിച്ചന്റെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 22 വർഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് ഇത്രയും തുക നഷ്ടപരിഹാരമായി അടക്കാന്‍ സാധിക്കില്ലന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി മോചനത്തിന് അനുമതി നൽകുകയായിരുന്നു. ഒരാള്‍ക്ക് പിഴ നല്‍കാന്‍ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ എങ്ങനെ ദീര്‍ഘകാലമായി ജയിലിലിടാനാകുമെന്ന് കോടതി ചോദിച്ചു. ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്നും കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു.