തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനാവശ്യം ഖാര്‍ഗെയെപ്പോലുള്ള നേതാവാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും വേണ്ടി ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലും കേന്ദ്രത്തിലും മന്ത്രിയായി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് തന്നെ പാര്‍ട്ടിയുടെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മാല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം ഒരു ദളിത് പ്രസിഡന്‍റിനെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണക്കും. ഇന്നത്തെ രാജ്യത്തിന് പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വളരെ പരിചിതനായ അനുഭവസമ്പത്തുള്ള നേതാവാണ് ഖാര്‍ഗെ. ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ആകുന്ന അഭിമാനനിമിഷത്തിനുവേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥും, ഹൈബി ഈഡന്‍ എം പിയും ശശി തരൂരിനാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.