പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെ അനുകൂലിച്ചാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ച്ചതെന്ന് കൈരളി ടിവി വ്യാജ പ്രചാരണം നടത്തുകയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കൈരളിയടക്കമുളള പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനങ്ങളില്‍വെച്ച് ഭാരത് ജോഡോ യാത്രയുടെ ദൈനംദിന പരിപാടികള്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നും സെപ്റ്റംബര്‍ 23 അവധിയാണെന്നത് കൃത്യമായി അറിയിച്ചിട്ടുളളതാണെന്നും വി ടി ബല്‍റാം പറഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും സംഘപരിവാറിന് ദേശീയ തലത്തില്‍ ഉപയോഗിക്കാനുളള ക്യാപ്‌സൂള്‍ ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് കൈരളിയുടെ ശ്രമമെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും കൈരളിയില്‍നിന്നാവുമ്പോള്‍ അത് അപ്രതീക്ഷിതമല്ലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വി ടി ബല്‍റാമിന്റെ കുറിപ്പ്
കൈരളിയടക്കമുള്ള എല്ലാ പത്ര, ദൃശ്യ മാധ്യമങ്ങളും പങ്കെടുത്ത ഒന്നിലധികം വാർത്താ സമ്മേളനങ്ങളിൽ വച്ച് 'ഭാരത് ജോഡോ യാത്ര'യുടെ ദൈനം ദിന പരിപാടികൾ വിശദീകരിച്ചിട്ടുള്ളതും അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ളതുമാണ്. അതിലൊക്കെ ഇന്നത്തെ ദിവസം (സെപ്തംബർ 23) യാത്രയ്ക്ക് അവധിയാണെന്ന് കൃത്യമായി നേരത്തേ തന്നെ അറിയിച്ചിട്ടുള്ളതാണ്. ഇതിനു മുൻപിലത്തെ അവധി സെപ്തംബർ 15നായിരുന്നു. ഇനി തൊട്ടടുത്ത അവധി നിശ്ചയിച്ചിരിക്കുന്നത് ഒക്ടോബർ 1 നാണ്. അന്ന് യാത്ര കർണാടകയിലായിരിക്കും.
നിസ്സാരമായ ഗൃഹപാഠം പോലും നടത്താതെയാണ് കൈരളി ടിവിയിലെ പ്രധാന അവതാരകർ വാർത്താ അവതരണത്തിനെത്തുന്നത് എങ്കിൽ ആ മാധ്യമ സ്ഥാപനത്തിനാണ് അത് ചീത്തപ്പേരുണ്ടാക്കുന്നത്.
ഇനി അഥവാ, കാര്യങ്ങളറിഞ്ഞിട്ടും സംഘ് പരിവാറിന് ദേശീയതലത്തിലുപയോഗിക്കാനുള്ള ക്യാപ്സ്യൂൾ ആയുധങ്ങൾ വിതരണം ചെയ്യാനാണ് കൈരളിയുടെ ശ്രമമെങ്കിൽ പിന്നെ ഒന്നും പറയാനില്ല. കൈരളിയിൽ നിന്നാവുമ്പോൾ അതൊട്ടും അപ്രതീക്ഷിതവുമല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക