തൃശൂര്‍: കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എം എല്‍ എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ദേശഭിമാനത്തെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കശ്മീര്‍ ഇന്ത്യയുടെ അവകാശമാണ്. ജലീലിന് എങ്ങനെയാണ് ആസാദി കശ്മീരെന്ന് പറയാന്‍ സാധിക്കുക. ഇത്തരം പരാമര്‍ശം നടത്തിയ കെ ടി ജലീലിനെതിരെ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ജലീലിനെ തള്ളി പറഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രി ദേശാഭിമാനത്തെക്കുറിച്ച് സംസരിക്കാന്‍ പാടുള്ളുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആർഎസ്എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷമുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വിവാദങ്ങള്‍ക്കിടയില്‍ കെ ടി ജലീലില്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തിലായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള മടക്കം. കേരളത്തിലെത്തിയ ജലീല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. വീട്ടില്‍ നിന്നും സന്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് ജലീല്‍ നാട്ടില്‍ തിരികെയെത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പാക് അധീന കാശ്മീര്‍ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ആസാദ് കാശ്മീര്‍ എന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നൊരു പ്രയോഗവും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണ് ഈ പരാമര്‍ശമെന്നാണ് സാമൂഹിക മധ്യമങ്ങളിലടക്കം ഉയരുന്ന വിമര്‍ശനം.