കോഴിക്കോട്: കോഴിക്കോട് വെച്ച് സംസ്ഥാന കമ്മറ്റി നടത്തുന്ന ചിന്തന്‍ ശിബിരില്‍ മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കില്ല. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ മാറ്റിവെക്കാന്‍ സാധിക്കാത്ത വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും മാറിനില്‍ക്കുന്നതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇരുവരും പങ്കെടുക്കില്ലെന്ന് നേരെത്തെ അറിയിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ചിന്തന്‍ ശിബിരത്തിന്‍റെ ഉദ്ധേശത്തെ കളങ്കപ്പെടുത്തരുത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. പാര്‍ട്ടി നേതാക്കളായ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണ പിള്ള, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എന്നിങ്ങനെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുക. ഉദയാപൂര്‍ ശിബിരത്തിന്‍റെ മാതൃകയിലായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ താഴെ തട്ടുമുതല്‍ പുനരുദ്ധരിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന തലത്തില്‍ സമ്മേളനം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വക്താവുമായ രൺദീപ് സുർജേവാല നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാന തലത്തില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.