തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി ശ്രമിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചിട്ടും അത് വേണ്ടന്നു വെച്ച സോണിയ ഗാന്ധിയെയാണ് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നത്. സ്വാർത്ഥരഹിതയായ നേതാവാണ് അവര്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിരപരാധികളാണ്. ഇത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഹിറ്റ്ലര്‍ക്കും മുസോളിനിക്കുമുണ്ടായിരുന്ന ഭയമാണ് ബിജെപിയില്‍ ഇപ്പോള്‍ കാണുന്നത്. ഇതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇഡിയുടെ നീക്കം. അപകീർത്തിപ്പെടുത്താം. ബുദ്ധിമുട്ടിക്കാം. അതിലപ്പുറം ഈ നീക്കത്തിൽ ഒന്നുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.