ഡല്‍ഹി: സാകിയ ജാഫ്രി കേസിലെ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും കോണ്‍ഗ്രസ് ഇഹ്സാന്‍ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാധ്യമ വിഭാഗം മേധാവിയുമായ ജയറാം രമേശ്. കേസുമായി ബന്ധപ്പെട്ട് സാക്കിയ ജാഫ്രി ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി കഴിഞ്ഞ വെള്ളിയാഴ്ച ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയറാം രമേശിന്‍റെ പ്രതികരണം. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് മറച്ചുവെക്കാനാകില്ല. ഇഹ്‌സാൻ ജാഫ്രിക്ക് ജീവന്‍ നഷ്ടമായത് ഗുജറാത്ത് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും വന്ന വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002 - ല്‍ നടന്ന ഗുജറാത്ത് കലാപത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ടീസ്റ്റ സെതല്‍വാദിന്‍റെ അറസ്റ്റിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന ആക്ഷേപം സിപിഎം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ടീസ്റ്റ സെതല്‍വാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റ സെതൽവാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ഗൂഡാലോചനക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്.