ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഡല്‍ഹിയിലേക്കുളള പ്രധാനപ്പെട്ട എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. കേരളാ ഹൗസിന് തൊട്ടടുത്താണ് ജന്ദര്‍ മന്ദര്‍. പക്ഷേ അവിടെയെത്താന്‍പോലും കഷ്ടപ്പെടുന്ന സാഹചര്യമാണ്. പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനം നടത്തുന്ന സമാധാനപരമായ സമരംപോലും നടത്താന്‍ അനുവദിക്കില്ലെന്ന ഭരണകൂടത്തിന്റെ പ്രഖ്യാപനം ഫാസിസ്റ്റ് ഭരണത്തിന്റെ അടയാളമാണ്. അവര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. 1977-ന് ശേഷം ഷാ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധിക്കെതിരെ ആരോപണമുന്നയിച്ചപ്പോഴും അവരെ അറസ്റ്റ് ചെയ്തപ്പോഴും കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും തിരിച്ചുവന്നത് എങ്ങനെയാണ് അതുപോലെ കോണ്‍ഗ്രസിന്റെ രണ്ടാം ഉയിര്‍ത്തെഴുന്നേല്‍പ്പിനാകും ഈ ഫാസിസ്റ്റ് ഭരണകൂടം സാക്ഷിയാവുക'- വി ഡി സതീശന്‍ പറഞ്ഞു.
ജന്ദര്‍ മന്ദറിലുളള കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയിലേക്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുളള കോണ്‍ഗ്രസ് എംപിമാര്‍ എത്തും. കേരളത്തില്‍നിന്നുളള എംപിമാരും പ്രധാനപ്പെട്ട നേതാക്കളും ഡല്‍ഹിയിലുണ്ടെന്നും ആവശ്യമെന്ന് കണ്ടാല്‍ കേരളത്തില്‍നിന്ന് പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഡല്‍ഹിയിലെത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇ ഡിക്കുമുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നുമണിയോടെയാണ് അദ്ദേഹം ഇ ഡി ഓഫീസില്‍ എത്തിയത്. ഇത് നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസം കൊണ്ട് മുപ്പത് മണിക്കൂറോളമാണ് രാഹുല്‍ ഗന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. നൂറിനടുത്തുള്ള ചോദ്യങ്ങളും രാഹുലിന് നേരെ ഉയർന്നു. സാമ്പത്തിക രേഖകൾ കാട്ടിയും ഇ ഡി രാഹുലിനെ ചോദ്യം ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം രാഹുൽ ഗാന്ധി നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു.