ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസയച്ചതിനുപിന്നാലെ വിഷയത്തില്‍ 2015-ല്‍ സോണിയാ ഗാന്ധി നടത്തിയ പ്രതികരണം വൈറലാവുന്നു.'ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണ്. എനിക്ക് ആരെയും പേടിയില്ല'-എന്ന് സോണിയാ ഗാന്ധി മാധ്യമങ്ങളോട് പറയുന്ന വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താങ്കളുടെ പ്രതികരണമെന്താണ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സോണിയയുടെ മറുപടി.
ഇന്നലെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയച്ചത്. രാഹുല്‍ ഗാന്ധി ഇന്നും സോണിയാ ഗാന്ധി ഈ മാസം എട്ടിനും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിദേശത്തായതിനാല്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിനല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ ഡി കേസെടുത്തിരിക്കുന്നത്.