തിരുവനന്തപുരം: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസ് അയച്ചു. 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ പി ശശിക്കെതിരെ നിരവധി ആരോപണങ്ങള്‍ ടിക്കാറാം മീണ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെയാണ് പി ശശി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 50 ലക്ഷം രൂപയാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ടിക്കാറാം മീണ ഉന്നയിച്ചിരിക്കുന്നത്. മനപൂര്‍വ്വം തന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ നീക്കമാണിത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണം. ഇത്തരം രീതിയില്‍ ഉള്ളടക്കം ചിട്ടപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ടിക്കാറാം മീണ പിന്മാറണമെന്നും പി ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം. വയനാട് കളക്ടറായിരിക്കെ തന്നെ സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും ടിക്കറാം മീണ പുസ്തകത്തില്‍ പറയുന്നു. ഇടത് വലത് സര്‍ക്കാരുടെ കാലഘട്ടത്തില്‍ നേരിട്ട ദുരനുഭവങ്ങളും രാഷ്രീയ സമ്മര്‍ദ്ദവുമാണ് ആത്മകഥയിലൂടെ ടിക്കാറാം മീണ പറയുന്നത്. ശശിക്കെതിരെയാണ് ഒന്നാം ഭാഗത്തില്‍ കൂടുതല്‍ വിമര്‍ശനമെങ്കിലും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫക്കെതിരെയും ആത്മകഥയില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇന്നാണ് പുസ്തകം പ്രകാശനം ചെയ്യുക. മാധ്യമപ്രവർത്തകൻ എം.കെ.രാംദാസുമായി ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.