സ്വർണക്കടത്തുകേസിൽ മുസ്ലീം ലീഗ് നേതാവും യൂത്ത് ലീഗുകാരനായ മകനും ഉൾപ്പെട്ടതിന്റെ പിതൃത്വം സ്വയം ഏറ്റെടുക്കാതെ ഡിവൈഎഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടും ലീഗ് നേതാവ് വൈസ് ചെയർമാനായ നഗരസഭ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതുകൊണ്ടും ഘടകകക്ഷിനേതാവിനെയും മകനെയും രക്ഷിക്കാനാണ് കോൺഗ്രസ് എംപി കള്ളം പറഞ്ഞ് വാർത്താസമ്മേളനം നടത്തിയതെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ വാര്‍ത്താകുറിപ്പ്
സ്വർണക്കടത്തുകേസിൽ മുസ്ലിംലീഗ് നേതാവും യൂത്ത് ലീഗുകാരനായ മകനും ഉൾപ്പെട്ടതിന്റെ പിതൃത്വം സ്വയം ഏറ്റെടുക്കാതെ ഡിവൈഎഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കാൻ ഡിസിസി പ്രസിഡന്റും എംപിയും ശ്രമിച്ചാൽ കൊച്ചുകുട്ടികൾപോലും വിശ്വസിക്കില്ല. ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗവും തൃക്കാക്കര നഗരസഭാ വൈസ്ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽനിന്നാണ് കസ്റ്റംസ് രേഖകൾ പിടിച്ചെടുത്തത്. ഒളിവിലായിരുന്ന മകൻ എ ഇ ഷാബിൻ ഇബ്രാഹിമിനെയും കൂട്ടുപ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. നഗരസഭയിൽ ഇബ്രാഹിംകുട്ടി ആദ്യം കൗൺസിലറായ കാലംമുതൽ കരാറുകാരനായ മകൻ ഷാബിന് മുസ്ലിംലീഗുമായും യൂത്ത് ലീഗുമായുമാണ് ബന്ധമെന്ന് നാട്ടുകാർക്ക് അറിയാം. തെരഞ്ഞെടുപ്പുസമയത്ത് ലീഗിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവച്ച അയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലും അതിനു തെളിവാണ്.
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടും ലീഗ് നേതാവ് വൈസ് ചെയർമാനായ നഗരസഭ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതുകൊണ്ടും ഘടകകക്ഷിനേതാവിനെയും മകനെയും രക്ഷിക്കാനാണ് കോൺഗ്രസ് എംപി കള്ളം പറഞ്ഞ് വാർത്താസമ്മേളനം നടത്തിയത്. ലീഗ് നേതാക്കൾപോലും ആദ്യം പറയാൻ മടിച്ച പച്ചക്കള്ളമാണ് എംപി തട്ടിവിട്ടത്. തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച് ചികിത്സിച്ച കെപിസിസി പ്രസിഡന്റിന്റെ പാരമ്പര്യമാണ് യുഡിഎഫിനുള്ളതെന്ന് ജനങ്ങൾക്കറിയാം. പാലാരിവട്ടം പാലം പണിത് രണ്ടുവർഷത്തിനുള്ളിൽ തകർന്നുവീഴാൻ ഇടയാക്കിയത് ലീഗ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ നടന്ന അഴിമതിയാണ്.
പണക്കിഴി വിവാദം, സ്വന്തം നേതാവിന്‍റെ അന്ത്യോപചാര ചടങ്ങിനു പൂക്കൾ വാങ്ങിയതിലെ അഴിമതി, റോഡുപണി അഴിമതി ഉൾപ്പെടെ വിജിലൻസ് കേസുകളിൽപ്പെട്ട് തൃക്കാക്കര നഗരസഭയും ചെയർമാനും വൈസ് ചെയർമാനും വെട്ടിലായിരിക്കുകയാണ്. വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതിയായ കൊച്ചി നഗരസഭയിലെ കോൺഗ്രസ് കൗൺസിലറെ രക്ഷിക്കാനെത്തിയ എംപിയാണ് സ്വർണക്കടത്ത് കേസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ഇവർ ജനങ്ങൾക്കുമുന്നിൽ അപഹാസ്യരാകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക