തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടത്. താനിപ്പോഴും കോണ്‍ഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ എന്തിനാണ് നാണക്കേട് വിചാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകേണ്ടി വന്നാല്‍ കെ വി തോമസിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ വി തോമസ്.
രാഷ്ട്രീയ പദവികളില്‍ നിന്നും കെ വി തോമസിനെ മാറ്റണമെന്നാണ് അച്ചടക്ക സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. അധികാരമെന്നാല്‍ കസേരയും മേശയുമാണ്. അത് മാറ്റി സ്റ്റൂള്‍ തന്നാലും തനിക്ക് ബുദ്ധിമുട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പ്രതികരണം നല്‍കുന്നില്ല. സോണിയ ഗാന്ധിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കാനുള്ളുവെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ തീരുമാനം. എന്നാല്‍ രാഷ്ട്രീയ പദവികളില്‍ നിന്നെല്ലാം നീക്കം ചെയ്യണമെന്നാണ് എ ഐ സി സിയോട് കേരളാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കെ വി തോമസിനെതിനെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പായി കെ വി തോമസിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതു മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് സിപിഎമ്മിലേക്ക് വരുമെന്ന തരത്തില്‍ ഇടതുപക്ഷ നേതാക്കള്‍ പ്രസ്താവനകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് സിപിഎമ്മിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കെ വി തോമസിന്‍റെ നിലപാട് വ്യക്തമായതിന് ശേഷം മറ്റ് പ്രതികരണത്തിലേക്ക് കടക്കാമെന്നാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.