എറണാകുളം: മുവാറ്റുപുഴയില്‍ രക്ഷിതാക്കളില്ലാത്ത നേരത്ത് കുട്ടികളെ ഇറക്കിവിട്ട് ജപ്തി ചെയ്ത വീടിന്റെ കടബാധ്യതകള്‍ തീര്‍ക്കാമെന്ന സി ഐ ടി യുവിന്റെ വാഗ്ദാനം നിരസിച്ച് ഗൃഹനാഥന്‍ അജേഷ്. ബാങ്കിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ അടയ്ക്കാന്‍ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എം എല്‍ എ തന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. സി പി എമ്മുകാരും ബാങ്ക് ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചെന്നും അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷ് പറഞ്ഞു.
'ഞാന്‍ മദ്യപാനിയാണെന്നുവരെ ബാങ്ക് ജീവനക്കാരും സി പി എമ്മുകാരും പറഞ്ഞുപരത്തി. പല തവണ ബാങ്ക് കയറിയിറങ്ങിയിട്ടും അനുകൂല നടപടിയെടുക്കാത്ത അവര്‍ ഇപ്പോള്‍ സഹായവാഗ്ദാനവുമായി വന്നിരിക്കുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍പോലും അവര്‍ തയാറായിരുന്നില്ല'- അജേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അജേഷിന്റെ കടബാധ്യത സി ഐ ടി യു തിരിച്ചടയ്ക്കുമെന്ന് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് അറിയിച്ചത്. നേരത്തെ, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയാണെന്നും ബാങ്കുമായി സംസാരിച്ച് തുക തിരിച്ചടച്ച് വീടിന്റെ ആധാരം വാങ്ങി കുട്ടികള്‍ക്ക് കൈമാറുമെന്നും മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ തുക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അത് ചെവികൊണ്ടില്ല. തുടര്‍ന്ന് കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. തുടര്‍ന്നാണ് ബാധ്യത ഏറ്റെടുക്കുന്നതായി എം എല്‍ എ അറിയിച്ചത്.