തിരുവനന്തപുരം: ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ല. ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ലെന്നും ജനങ്ങളുടെ പൗരവകാശം നിഷേധിക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് എതിരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
'പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. എല്ലാ നേതാക്കാന്‍മാര്‍ക്കെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ മുതല്‍ ഒരു ചാനല്‍ എനിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു. ഞാന്‍ അതിന്‍റെ മാനേജ്‌മെന്റിനെ വിളിച്ച് പരാതി പറഞ്ഞില്ല. കാരണം അവര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ജനങ്ങളാണ് അതിലെ ശരിയും തെറ്റും തിരിച്ചറിയേണ്ടത്. അതുകൊണ്ട് മാധ്യമസ്ഥാപങ്ങള്‍ക്ക് മുന്‍പിലേക്ക് മാര്‍ച്ച് നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. മാര്‍ച്ചില്‍ ഐ എൻ ടി യു സിയും പങ്കെടുക്കുന്നുണ്ടാകാം. അതുമായി ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാമെന്നല്ലാതെ ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. - വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങളെ അക്രമിക്കുകയോ മാർഗതടസം ഉണ്ടാക്കുകയോ ചെയ്തതിൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക