ഡല്‍ഹി: കെ റെയില്‍ പദ്ധതിക്കുവേണ്ടി നടത്തുന്ന സര്‍വ്വേ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. ഇത്രയും വലിയൊരു പദ്ധതി തടഞ്ഞുവെക്കാന്‍ സാധിക്കില്ല. ഡിവിഷന്‍ ബെഞ്ചിന്‍റെ തീരുമാനമാണ് ശരിയെന്നും കോടതി നിരീക്ഷിച്ചു. സർവേയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ നിലപാടിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സര്‍വേ തുടരാമെന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് എറണാകുളം ആലുവ സ്വദേശി സുനില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് സര്‍വ്വേ നടത്തുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടെന്നും മുന്‍വിധികളുമായി വികസന പ്രവര്‍ത്തനത്തിനെതിരെ നില്‍കുന്നത് എന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു. ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് നിലനിര്‍ത്തിക്കൊണ്ട് മുന്‍പോട്ട് പോകാമെന്നും സാമൂഹികാഘത പഠനം നടത്തുന്നത് പരിസ്ഥിതിക്ക് വളരെ ഗുണം ചെയുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയിലുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഈ ഘട്ടത്തില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്. അതേസമയം, ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്ലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തന്നെ തുടരുകയാണ്. കെ റെയില്‍ സമരം കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്തിരുന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രതിഷേധത്തെ ജനകീയ സമരമാക്കി മാറ്റാനാണ് നേതാക്കള്‍ ഉദ്ദേശിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിണറായി സര്‍ക്കാരിന് 'യു ടേണ്‍' എടുക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ശ്രീലങ്കയ്ക്കുസമാനമായ സ്ഥിതി കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്ത് വിലകൊടുത്തും പദ്ധതി മുന്‍പോട്ടു കൊണ്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.