തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ വി എസ് അച്ചുതാനന്ദന്‍ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി. അപ്പീല്‍ അനുവദിക്കണമെങ്കില്‍ 15 ലക്ഷം രൂപയോ തത്തുല്യമായ ആള്‍ ജാമ്യമോ നില്‍ക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ നൽകണമെന്ന വിധിക്കെതിരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ വി എസ് അച്യുതാനന്ദന്‍ അപ്പീൽ നൽകിയത്. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് അപ്പീലിൽ കോടതി ഉപാധി വച്ചത്. 2013-ല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പുനടത്തി എന്നായിരുന്നു വി എസിന്‍റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വി എസ് അച്ച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്നായിരുന്നു വിധി വന്നതിനുപിന്നാലെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അന്ന് കേസിനുപോകണമെന്ന് കരുതിയിരുന്നില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന ചോദ്യമുയര്‍ന്നതുകൊണ്ടാണ് കേസ് കൊടുത്തതെന്നും അന്നും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നഷ്ടപരിഹാരം വേണ്ടെന്നുവയ്ക്കില്ല. കോടതി വിധിച്ച നഷ്ടപരിഹാരത്തുക വി എസ് അച്ച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ അത് ഉപയോഗിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.