കൊല്ലം: കൊല്ലത്ത് സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍തൃപിതാവും സാക്ഷിയുമായ സദാശിവന്‍പിളള കൂറുമാറി. വിസ്മയയെ ശുചിമുറിയുടെ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത് എന്നായിരുന്നു സദാശിവന്‍പിളള ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് താനും മകനും കണ്ടതെന്നും തലയണയ്ക്കിടയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും ഇയാള്‍ കോടതിയില്‍ പറയുകയായിരുന്നു. പൊലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ പറഞ്ഞ മൊഴി നിഷേധിച്ചതോടെയാണ് കോടതി ഇയാള്‍ കൂറുമാറിയതായി പ്രഖ്യാപിച്ചത്.
വിസ്മയ മരിച്ച ദിവസം രാത്രി പതിനൊന്നരയോടെ മുകളിലെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഒന്നരയോടെ കിരണിന്റെ മുറിയില്‍ നിന്ന് ശബ്ദം കേട്ടു. മുറിയുടെ കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതായതോടെ തളളിത്തുറക്കുകയായിരുന്നു. അപ്പോള്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. കെട്ടഴിച്ച് കിരണ്‍ നെഞ്ചില്‍ അമര്‍ത്തുകയും കൃത്രിമ ശ്വാസം നല്‍കുകയും ചെയ്തു. പക്ഷേ മൂക്കില്‍ വിരല്‍വെച്ച് നോക്കിയപ്പോഴാണ് ജീവന്‍ പോയത് മനസിലായത്. തലയണയുടെ അടിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താന്‍ അതുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അത് കഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് മാധ്യമങ്ങളോടും പൊലീസിനോടും കളളം പറയുകയായിരുന്നു എന്നാണ് സദാശിവന്‍പിളള കോടതിയില്‍ നല്‍കിയ മൊഴി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ നിലവില്‍ ജയിലിലാണ്. വിസ്മയയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്.