കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ കുടുക്കി കൂടുതല്‍ തെളിവുകള്‍. വിസ്മയയുടെ കുടുംബം സ്ത്രീധനപീഡനത്തിന് പരാതി കൊടുത്താല്‍ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കിരണ്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന കോള്‍ റെക്കോര്‍ഡുകളാണ് പുറത്തുവന്നിരിക്കുന്നത്. കിരണും സഹോദരി ഭര്‍ത്താവും തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കി. കിരണിന്റെ ഫോണ്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഫോണ്‍ സംഭാഷണങ്ങള്‍ ലഭിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം പരാതി നല്‍കുകയാണെങ്കില്‍ 'കഥയടിച്ചിറക്കാം' എന്ന് സഹോദരിയുടെ ഭര്‍ത്താവ് മുകേഷുമായി സംസാരിക്കുന്നതും വിസ്മയയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെ 'വണ്ടിയില്‍ വെച്ച് ഇടക്ക് ഒരെണ്ണം കൊടുത്തു' എന്നും പറയുന്ന ശബ്ദരേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിരണിന്റെ ഫോണിലെ സംഭാഷണങ്ങളെല്ലാം ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെട്ടവയാണ്. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യക്കുശേഷം കിരണിന്റെ ഫോണ്‍ ശാസ്ത്രീയപരിശോധയ്ക്ക് വിധേയമാക്കിയതോടെയാണ് കിരണും കുടുംബവും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം ശരിവെക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.
വിസ്മയയുടെ ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഗാര്‍ഹീക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിയായ കിരണ്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. മരിക്കുന്നതിന് മുന്‍പ് വിസ്മയ ബന്ധുകള്‍ക്കും, സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശങ്ങളാണ് കേസിലെ നിര്‍ണയക തെളിവ്.