കൊച്ചി: ചുരുളിയിലെ ഭാഷ കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാന്‍ സാധിക്കില്ലെന്നും പൊലീസ്. ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നതെന്നും സിനിമയുടെ ഭാഷാ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും അന്വേഷണസംഘം ഡി ജി പിക്ക് റിപ്പോർട്ട് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ ടി ടി ഫ്ലാറ്റ്ഫോര്‍മിനെ ഒരു പൊതുയിടമായി കാണാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എ ഡി ജി പി പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷക്കെതിരെയുള്ള പരാതി അന്വേഷിച്ചത്.
പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത സിനിമയാണ് ചുരുളി എന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ പ്രേമികള്‍ ഏറെയുള്ള നാടാണ് കേരളമെന്നും സിനിമയിലെ ഭാഷ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിനിമയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ചുരുളി സിനിമക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് അദ്യമായാണ് ഒരു സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.