റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തില്‍ നിന്ന് ശ്രീ നാരയണ ഗുരുവിനെ ഒഴിവാക്കി ശങ്കരാചാര്യരെ വെക്കാന്‍ നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍. ഹിന്ദു രാഷ്ട്രവാദികൾക്ക് ഗുരുവിനെ സഹിക്കാനാവില്ലെന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘപരിവാറുകാര്‍ക്ക് അംഗീകരിക്കാനാവില്ല- കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
കെ ടി കുഞ്ഞിക്കണ്ണന്റെ കുറിപ്പ്
തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ടയിൽ നിന്നാണ് കേന്ദ്ര സർക്കാർ റിപ്പബ്ലിക്ക് ദിന പരേഡിലെ കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിൽ നിന്നും നാരായണ ഗുരുവിനെ ഒഴിവാക്കി ശങ്കരാചര്യരെ വെക്കാൻ നിർദേശിച്ചത്.ഇന്ത്യ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രമല്ലായെന്ന കാര്യമാണ് ഈയൊരു നീക്കത്തിലൂടെ കേന്ദ്ര സർക്കാർ മറന്നു പോകുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണ്...
ഹിന്ദു രാഷ്ട്രവാദികൾക്ക് ഗുരുവിനെ സഹിക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്.സാമാന്യ ബുദ്ധിയുള്ള ആർക്കും അവരുടെ ഗുരുവിരോധം മനസിലാക്കാവുന്നതേയുള്ളൂ... ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘപരിവാറുകാര്‍ക്ക് അംഗീകരിക്കാനാവില്ല.
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വനേ വാഴുന്ന മാതൃകാ സ്ഥാനമാണിതെന്നു വിഭാവനം ചെയ്ത ഗുരുവിനെ വിഭജനവും വിദ്വേഷപ്രചരണവും രാഷ്ട്രീയഅജണ്ടയാക്കി നടക്കുന്ന മത രാഷ്ട്രവാദികൾക്ക് എങ്ങനെ സ്വീകരിക്കാനാവും.? അവർക്ക് പഥ്യം ശങ്കരൻ തന്നെ.
ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് മനുസ്മൃതിയെ പ്രമാണമാക്കി സമർത്ഥിച്ച സാക്ഷാൽ ശങ്കരാചര്യർ തന്നെയാണ് അവര്‍ക്ക് പഥ്യമായിരിക്കുക. കീഴാളരുടെ മോചനവും സ്വാതന്ത്ര്യവുമാണ് തൻ്റെ ജ്ഞാന കർമ്മസിദ്ധാന്തമെന്ന് ഉൽഘോഷിച്ച ഗുരുവിനെ എങ്ങിനെ സംഘപരിവാറിന് പൊറുപ്പിക്കാനാവും. ബ്രാഹ്മണരുടെയും മറ്റു ദ്വിജന്മാരുടെയും മേധാവിത്വം ഉറപ്പാക്കാനായി ശൂദ്രരെ മോചനമില്ലാത്ത അടിമകളാക്കി അവതരിപ്പിച്ച മനുസ്മൃതിയിൽ ആർമാദിച്ച ശങ്കരൻ തന്നെയാണ് അവർക്കാവശ്യം.
ചാതുർവർണ്യത്തെ ന്യായീകരിക്കാൻ ശങ്കരൻ ബുദ്ധികൊണ്ടു പറന്നുവെന്ന് കളിയാക്കിയ നാരായാണ ഗുരുവിന് അവര്‍ വിലക്കേർപ്പെടുത്തിയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ..ഇന്ത്യയൊരു മതനിരപേക്ഷ റിപ്പബ്ലിക്കാണല്ലോ. ഇന്ത്യയിൽ നിലനില്ക്കുന്നത് മതനിരേപക്ഷ ജനാധിപത്യ ഭരണഘടനയാണല്ലോ. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനപരേഡിലെ കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിൽ നാരായണഗുരുവിന് വിലക്ക് ഏർപ്പെടുന്നതിന് എന്ത് ന്യായമെന്ന് ചോദിക്കാമല്ലോ... ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണല്ലോ സംഘപരിവാറുകാരുടെ കേന്ദ്ര സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ടകൾ ഓരോന്നും പ്രയോഗത്തിലാക്കി കൊണ്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക