കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി. ടി. തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. കുറച്ചു നാളായി അസുഖ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കീമോ ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ അമേരിക്കയിലുള്ള ആരോഗ്യ വിദഗ്ധരെ കൊണ്ടുവന്ന് ചികിത്സിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. അതിനിടെയാണ് അപ്രതീക്ഷ വിയോഗം ഉണ്ടാകുന്നത്.
കേരളത്തിന്‍റെ പൊതുരംഗത്ത് വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളുമായി നിറഞ്ഞുനിന്ന നേതാവായിരുന്നു പി. ടി. തോമസ്. സ്പ്രിങ്ക്ളര്‍, ലാവ്ലിന്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളിലൊക്കെ സഭക്കകത്തും പുറത്തും ശക്തമായി പോരാടിയിരുന്നു അദ്ദേഹം.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്. പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു.