ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 29 വർഷം തികയുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രകോപന പരമായ പ്രഖ്യാപനങ്ങളുമായി തീവ്ര ഹിന്ദുത്വ സംഘനടകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് ഭരണകൂടം മഥുരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷ ഏജന്‍സികളുള്‍പ്പെടെയുളള സംഘങ്ങളെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ നിരോധരാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ നഗരത്തിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്ര-മസ്ജിദ് കെട്ടിടങ്ങള്‍ക്കുപിന്നിലുളള നാരോ ഗേജ് റെയില്‍വേ ട്രാക്ക് അടച്ചിട്ടു. ക്ഷേത്രത്തിലോ പളളിയിലോ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാണ്. പ്രദേശം സി സി ടിവികളുടെയും ട്രോണുകളുടെയും നിരീക്ഷണത്തിലാണ്. നേരത്തെ, അഖില ഭാരത ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മ്മാണ്‍ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ മഥുരയില്‍ പരിപാടികള്‍ നടത്താന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹല്‍ ഇവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു. നഗരത്തിലെ ക്രമസമാധാനനില തകര്‍ക്കാന്‍ സാധ്യതയുളള ഒരു പരിപാടിയും അനുവദിക്കില്ലെന്ന് നവനീത് സിംഗ് പറഞ്ഞു. മഥുരയെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിലും കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും അനുബന്ധ തീവ്ര ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമാവുകയും ജനക്കൂട്ടം സുരക്ഷാ സേനയെ കീഴടക്കി പളളി പൊളിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിജെപി, വി എച്ച് പി നേതാക്കളുള്‍പ്പെടെ 68 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പളളി പൊളിച്ചുമാറ്റിയതിന്റെ ഫലമായി രാജ്യത്ത് മാസങ്ങളോളം ഹിന്ദു -മുസ്ലീം കലാപങ്ങള്‍ നടന്നു. രണ്ടായിരത്തിലധികംപേരാണ് കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.