കൊച്ചി: പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ടെന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല. പല പ്രശ്‌നങ്ങളുമുണ്ടാകും പക്ഷേ അതൊന്നും ജനങ്ങളറിയേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരു എന്നും ജയസൂര്യ പറഞ്ഞു. പൊരുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. പി ഡബ്ല്യൂ ടി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈയിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഞാന്‍ വാഗമണ്ണിലേക്ക് പോയി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താനായി മണിക്കൂറുകളാണ് എടുക്കുന്നത്. അപ്പോള്‍ തന്നെ ഞാന്‍ മന്ത്രിയെ വിളിച്ചു. അദ്ദേഹം എന്നെ ഹോള്‍ഡ് ചെയ്ത് ഉദ്യോഗസ്ഥനെ വിളിച്ച് എക്‌സാറ്റ് മറുപടി എനിക്ക് തന്നു. അതൊക്കെയാണ് റിയാസ് എന്ന വ്യക്തിയോട് എനിക്ക് താല്‍പ്പര്യം തോന്നാന്‍ കാരണം. എന്നാല്‍ ഒരു ദിവസം അദ്ദേഹം പറയുകയുണ്ടായി മഴയാണ് റോഡ് നിര്‍മ്മാണത്തിന് തടസമെന്ന്. എന്നാ പിന്നെ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാവില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വെച്ചുമായിരിക്കാം ഒരുത്തന്‍ റോഡ് ടാക്‌സ് അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരു' ജയസൂര്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോശം റോഡുകളിലൂടെ പോയി അപകടങ്ങളില്‍ മരിക്കുന്നവരുടെ ജീവന് ആരാണ് സമാധാനം പറയുകയെന്ന് ജയസൂര്യ ചോദിച്ചു. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ ഉത്തരവാദിത്വം കരാറുകാരന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.