കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പ് ആദ്യം കൊലപ്പെടുത്താന്‍ തീരുമാനിച്ചത് ചാക്കോയെയല്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് മുകേഷ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ കാണുന്ന 'കല്‍പ്പകവാടി ഇന്‍' എന്ന ഹോട്ടലിലെ ബാര്‍ മാന്‍ രാമചന്ദ്രനെയാണ് സുകുമാരക്കുറുപ്പ് ആദ്യം കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് മുകേഷ് പറയുന്നു. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെയാണ് സുകുമാരക്കുറുപ്പിനെയും രാമചന്ദ്രനെയും കുറിച്ചുളള വെളിപ്പെടുത്തല്‍.
തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ലാല്‍ കല്‍പ്പകവാടി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെ ബാര്‍മാനായിരുന്നു രാമചന്ദ്രന്‍. സൗമ്യമായ പെരുമാറ്റം കൊണ്ട് ഹോട്ടലിലെത്തുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഞാന്‍ ആ ഹോട്ടലിലെത്തിയപ്പോള്‍ രാമചന്ദ്രനെ സഹപ്രവര്‍ത്തകര്‍ കളിയാക്കുന്നതുകണ്ടു. കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'കുറച്ചുദിവസം മുന്‍പ് ഒരു മൂന്നോ നാലോ പേര്‍ ഹോട്ടലിലെത്തിയിരുന്നു. ഞാനുമായി അവര്‍ പെട്ടെന്നുതന്നെ അടുത്തു. അവര്‍ക്കുവേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റ് എന്റെ തോളില്‍ കൈയിട്ട് പറഞ്ഞു. ഞങ്ങളെ കാണാന്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ ഇല്ലേ, ഒരേ ഹൈറ്റും ഒരേ വെയ്റ്റും എന്ന്. കളിയാക്കാതെ സാറേ എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. എനിക്ക് ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് ലീവെന്നും ചേപ്പാട് വഴിയാണ് പോകുന്നതെങ്കില്‍ എന്നെയും കൊണ്ടുപോകുമോ എന്നും ഞാനവരോട് ചോദിച്ചിരുന്നു. കരുനാഗപ്പളളി വഴിയാണ് പോകുന്നതെന്നും എന്നെ ചേപ്പാട് ഇറക്കാമെന്നും അവര്‍ പറയുകയും ചെയ്തു'വെന്നാണ് രാമചന്ദ്രന്‍ പറഞ്ഞത്.
അതിനിടെയാണ് രാമചന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിച്ച ട്വിസ്റ്റുണ്ടാകുന്നത്. അദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമേഴ്സായ കൊല്ലംകാര്‍ വന്നു. രാമചന്ദ്രന്‍ തന്നെ ഭക്ഷണം വിളമ്പണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. നിവൃത്തിയില്ലാതെ ഹോട്ടലുടമയുടെ നിര്‍ബന്ധം മാനിച്ചുകൊണ്ട് അദ്ദേഹം അവിടെ നില്‍ക്കുകയും നേരത്തെ കണ്ടവരോട് പൊയ്‌ക്കോളാന്‍ പറയുകയും ചെയ്തു. എന്നാല് അര മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തി രാമചന്ദ്രനെ കൂട്ടാമെന്നായി അവർ. മുതലാളിയെ ശപിച്ച് വന്നവര്‍ക്ക് ഭക്ഷണവും നല്‍കി രാത്രി പത്തുമണിയാവുമ്പോഴേക്ക് രാമചന്ദ്രന്‍ അവര്‍ക്കായി കാത്തുനിന്നു. എന്നാല്‍ രാത്രി ഒരുമണി വരെ കാത്തുനിന്നിട്ടും അവര്‍ വന്നില്ല. നാലുമണിക്ക് വന്ന ബസില്‍ കയറി രാമചന്ദ്രന്‍ വീട്ടിലേക്ക് പോയി- മുകേഷ് പറയുന്നു.
ഇതുപറഞ്ഞ് പിന്നീട് കുറച്ചുദിവസം കഴിഞ്ഞ് രാമചന്ദ്രനെ വീണ്ടും കണ്ടു. അന്ന് അദ്ദേഹം എന്നോട് പറയുകയാണ് 'സാറേ അന്നെന്റെ തോളില്‍ കൈയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടെന്ന് പറഞ്ഞത് സുകുമാരക്കുറുപ്പായിരുന്നു. അവര് ആദ്യം കൊല്ലാന്‍ പദ്ധതിയിട്ടത് എന്നെയാണ്. പ്ലാനിട്ടിട്ടാണ് അവര് തിരിച്ചുപോയത്. ആ വഴിയിലാണ് പാവം ചാക്കോയെ കണ്ടത്. അവന്റെ സ്ഥാനത്ത് ഞാനാകേണ്ടതായിരുന്നു സാറേ'. രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു.
അന്ന് തന്നെ എനിക്ക് സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസിലായി. രാമചന്ദ്രന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നുണ്ട് സുകുമാരക്കുറുപ്പ് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് എവിടെയോ ഉണ്ടത്ര. സുകുമാരക്കുറുപ്പിന് 80 വയസുണ്ടാവുമെന്ന്. ഈ സിനിമ കണ്ട് അയാള്‍ ചിരിക്കുന്നുണ്ടാവുമോ- എന്ന് ചോദിച്ചാണ് മുകേഷ് വീഡിയോ അവസാനിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക