സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന കാര്യത്തില്‍ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറയുന്നത്. കാരണം കുറിപ്പിന് ശ്വാസകോശ രോഗം ഉണ്ടായിരുന്നു. കൂടാതെ കുടല്‍ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ഇയാൾ 20 വർഷത്തിലധികം ജീവിച്ചിരിക്കാൻ സാധ്യതയില്ല. 99 ശതമാനവും ശ്വാസകോശ രോഗം മൂർച്ഛിച്ച് മരിച്ചിരിക്കാനാണ് സാധ്യത. അങ്ങനെ നോക്കിയാല്‍ 2010 ആകുമ്പോഴേക്കും കുറുപ്പ് മരണപ്പെട്ടിരിക്കണം എന്നാണ് അലക്സാണ്ടര്‍ ജേക്കബ് വിലയിരുത്തുന്നത്.
ഒരു ഘട്ടത്തില്‍ അസുഖം മൂര്‍ച്ചിച്ഛതിനെ തുടര്‍ന്ന് കുറുപ്പിനെ ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ച കേരളാ പോലീസ് അവിടെ എത്തുമ്പോഴേക്കും അയാള്‍ കിഴക്കന്‍ യുപിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറി. അവിടെനിന്ന് അതിവിദഗ്ധമായി നേപ്പാളിലേക്ക് കടക്കുകയും ചെയ്തു.
പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഒമ്പതു വർഷം മുൻപ് തിരുവല്ലയിൽ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസ് പടയുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അയാളുടെ വീട്ടിൽ വന്നു പോകുന്നു എന്നൊക്കെയാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം. കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയിൽ കുറുപ്പ് ചികിൽസയിൽ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ജോർജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 37 വർഷം മുമ്പ് നടന്ന സുകുമാരക്കുറുപ്പ് കേസ് എന്ന പേരിൽ അറിയപ്പെടുന്ന ചാക്കോ വധക്കേസ് ഇന്നും മലയാളികളുടെ മനസ്സിൽ ഒരു അപസർപ്പക കഥയായി അവശേഷിക്കുന്നു.