ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യുപി നിയമസഭയിൽ ഒരു ഇടംപിടിക്കുക എന്നതല്ല, യോഗി നിയമസഭയിൽ വരാതിരിക്കുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് യോഗി എവിടെ മത്സരിക്കുന്നുവോ അവിടെ ഞാനും മത്സരിക്കുമെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ പ്രഖ്യാപനം. 2019ൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം ആസാദ് പിന്മാറിയിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനേക്കാള്‍ നല്ലത് തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞിരുന്നു. ഒന്നുങ്കില്‍ യോഗിക്ക് എതിരെ മായാവതി മത്സരിക്കണം അല്ലെങ്കില്‍ തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അതിനോട് ആസാദിന്‍റെ പ്രതികരണം. കൂടാതെ ഞങ്ങൾക്ക് ഒറ്റക്ക് സ്ഥാനാർഥിയെ നിർത്താൻ സാധിക്കുകയാണെങ്കിൽ കൂടുതൽ ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തിൽപ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞാൻ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അന്നെനിക്ക് പാർട്ടിയൊന്നും ഉണ്ടായിരുന്നില്ലെന്നും ആസാദ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രശേഖര്‍ ആസാദ് 'ആസാദ് സമാജ് പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. ബഹുജൻ സമാജ് പാർട്ടി സ്ഥാപകനായ കാൻഷി റാമിന്റെ ജന്മദിനത്തിലായിരുന്നു പുതിയ പാർട്ടി പ്രഖ്യാപനം. 'ഭീം ആർമി' അന്നുമുതൽ ആസാദ് സമാജ് പാർട്ടിയുടെ സാംസ്കാരിക സംഘടനയായാണ് അറിയപ്പെടുന്നത്.