തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുമായി ചര്‍ച്ചക്കൊരുങ്ങി ഗതാഗത മന്ത്രി ആന്‍റണി രാജു. ഒരു ലിറ്റര്‍ ഡീസലടിക്കാന്‍ 93 വിദ്യാര്‍ഥികളെ ബസില്‍ കയറ്റണം. 43 സീറ്റുകളുള്ള ബസില്‍ 93 വിദ്യാര്‍ഥികളെയും കൊണ്ട് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പാസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും ബസ് ഉടകള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ 65 രൂപക്ക് ലഭിച്ചിരുന്ന ഡീസലാണ് ലോക്ഡൌണിന് ശേഷം 100 രൂപയിലെത്തിയിരിക്കുന്നത്. കൊവിഡ് മൂലം നിരത്തിലിറങ്ങാന്‍ സാധിക്കാതെയിരുന്ന പല ബസുകളും ഇപ്പോഴും കട്ടപ്പുറത്താണെന്നും 60 ശതമാനം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞു. അതോടൊപ്പം, കൊവിഡ് നിയന്ത്രണം മൂലം ആളുകള്‍ ബസില്‍ കയറാതെ മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പലപ്പോഴും ഇന്ധനച്ചെലവുപോലും ലഭിക്കാതെയാണ് പല ബസുകളും സർവിസ് നടത്തുന്നതെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാർഥികളുടേതടക്കം ബസ് ചാർജ് വർധിപ്പിക്കുക, കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, സ്വകാര്യ ബസ് സര്‍വീസ് നിലനിര്‍ത്തുവാന്‍ ആവശ്യമായ പദ്ധതികള്‍ ആരംഭിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് മന്ത്രി ഇന്ന് രാത്രി 10 മണിക്ക് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ വെച്ച് ബസ് ഉടമകളുമായി ചർച്ച നടത്തുന്നത്.