ഡല്‍ഹി: പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വമെടുക്കുന്നവര്‍ക്കായി പത്ത് നിബന്ധനകളുമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുളളവര്‍ മദ്യവും ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കില്ലെന്നും പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കില്ലെന്നും സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. നിയമപ്രകാരം അനുവദനീയമായതിലും അധികം സ്വത്ത് കൈവശം വയ്ക്കില്ലെന്നും നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും ഉറപ്പുനല്‍കണം. പാര്‍ട്ടിയുടെ പരിപാടികള്‍ക്കുവേണ്ടി കായികമായുള്‍പ്പെടെ എന്തുജോലിയും ചെയ്യാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഫോമില്‍ സത്യവാങ്മൂലം നല്‍കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ ഒന്നിനാണ് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിക്കുന്നത്. 2022 ആഗസ്റ്റ് 21-നും സെപ്റ്റംബര്‍ 20-നുമുളളിലാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. യുപി തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. നേരത്തെ, ഉടന്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട 'ജി 23' നേതാക്കളെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പാര്‍ട്ടിക്കകത്ത് അച്ചടക്കം ആവശ്യമാണെന്നും നേതാക്കള്‍ പുനസംഘടന ആവശ്യപ്പെടുന്നുണ്ടെങ്കിലും ഐക്യമില്ലാതെ ഒന്നും സാധ്യമാവുകയില്ലെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
'സത്യന്ധവും സ്വതന്ത്ര്യവുമായ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുളളില്‍ തന്നെ നടക്കണം. കാര്യങ്ങള്‍ തുറന്നുസംസാരിക്കുന്നവരെ അഭിനന്ദിക്കുന്നു. പക്ഷേ എന്നോട് പറയാനുളള കാര്യങ്ങള്‍ നേരിട്ട് പറയുകയാണ് വേണ്ടത്. ഞാന്‍ അറിയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്' എന്നും സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.