ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം കരസ്ഥമാക്കി വിജയ് ഫാന്‍സ് അസോസിയേഷന്‍. ഒക്ടോബര്‍ 12-ന് പ്രഖ്യാപിച്ച തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒന്‍പത് ജില്ലകളില്‍ 59 ഇടങ്ങളില്‍ 'ദളപതി വിജയ് മക്കള്‍ ഇയക്കം' അംഗങ്ങള്‍ വിജയിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 6, 9 തീയതികളിലാണ് നടന്നത്. ഇന്നലെയാണ് (ചൊവ്വ) ഫലം പ്രഖ്യാപിച്ചത്.
കാഞ്ചീപുരം, ചെങ്കൽപ്പാട്ട്, കല്ലാക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 13 സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയും 46 അംഗങ്ങൾ വലിയ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു. ഒക്ടോബര്‍ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കാനും, പ്രചരണത്തിനും വിജയ്ടെ ഫോട്ടോ ഉപയോഗിക്കാനും അനുമതി ലഭിച്ചുവെന്നുമാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
എന്നാല്‍ അടുത്തിടെ വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. തന്‍റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള പതിനൊന്നു പേര്‍ക്കെതിരെയാണ് വിജയ്-യുടെ നീക്കം. ആരും തന്റെ പേര് ഉപയോഗിച്ച് സമ്മേളനങ്ങള്‍ നടത്തുകയോ, രാഷ്ട്രീയ പാർട്ടി രൂപീകരികരിക്കുകയോ ചെയ്യരുത് എന്ന് അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും ആരാധകരോടും വിജയ് ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ പിന്തുടരാൻ താൻ ബാധ്യസ്ഥനല്ലെന്നും വിജയ് വ്യക്തമാക്കിയിരുന്നു.