കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി . പൊന്ന് കായ്ക്കുന്ന മരണമാണെങ്കിലും പുരക്കുമേല്‍ ചാഞ്ഞാല്‍ വെട്ടി മാറ്റണമെന്നാണ് ഉണ്ണിത്താന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. അതോടൊപ്പം, തന്നെയും, ഉമ്മന്‍ചാണ്ടിയെയും തമ്മില്‍ തെറ്റിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സോളാര്‍ക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ തനിക്ക് അദ്ദേഹത്തോടൊപ്പം നില്ക്കാന്‍ സാധിച്ചു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭക്തരെന്നു പറഞ്ഞ് കൂടെ കൂടിയിരിക്കുന്ന ആരെയും അന്ന് താന്‍ കണ്ടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തന്‍റെ മരണംവരെ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെയും, ഉമ്മന്‍ചാണ്ടിയുടെയും കോമ്പിനേഷനാണ് കഴിഞ്ഞ 17 വര്‍ഷക്കാലമായി കേരളത്തിലെ കോണ്‍ഗ്രസിനെ ഭരിക്കുന്നത്. ആ 17 വര്‍ഷക്കാലം അവര് പറയുന്നത് മാത്രമാണ് പാര്‍ട്ടി കേട്ടിട്ടുള്ളത്. രണ്ട് തെരഞ്ഞെടുപ്പുകളുടെയും പരാജയം ഉള്‍ക്കൊണ്ട് കൊണ്ട് ഹൈക്കമാന്‍ഡ് നടത്തിയ പഠനത്തിന്‍റെ ഭാഗമായി ഗ്രൂപ്പുകളുടെ അതിപ്രസരമാണ് പരാജയകാരണമെന്ന് കണ്ടെത്തി. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിനേക്കാള്‍ വളര്‍ന്നുവെന്നും ഹൈക്കമാന്‍ഡ് മനസിലാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ പുതിയ തീരുമാനങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. താന്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ ഒരു അംഗീകാരവും ഈ പാര്‍ട്ടി നല്‍കിയിട്ടില്ല. ഗ്രൂപ്പ് നോക്കിയുള്ള വീതംവെപ്പുകള്‍ ഇനിയും അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസിസി പ്രസിഡന്റ് നിയമനത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ടു നേതാക്കൾക്കെതിരെ ഈ തരത്തിൽ പ്രതികരിച്ചതിൽ കെ.സുധാകരനടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉണ്ണിത്താന്‍റെ വിശദീകരണം.