ഡല്‍ഹി: സുനന്ദാ പുഷ്കര്‍ കേസില്‍ കോടതിക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേസില്‍ ശശി തരൂര്‍ കുറ്റക്കാരനല്ലെന്ന വിധി വന്നതിന് പിന്നാലെയാണ് തരൂരിന്‍റെ പ്രതികരണം. 'നീതി പീഠത്തിന് നന്ദി, ഏഴര വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു' വെന്നായിരുന്നു തരൂരിന്‍റെ ആദ്യ പ്രതികരണം. വിധി പ്രസ്താവിച്ച ജസ്റ്റിസിന്‍റെ പേര് പറഞ്ഞതാണ് തരൂര്‍ നന്ദി അറിയിച്ചത്. കേസ് കെട്ടിച്ചതാണെന്ന തന്‍റെ വാദം കോടതിയും അംഗീകരിച്ചുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിയമ വ്യവസ്ഥിയിലുള്ള പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.
ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്‍റെയും, തരൂരിന്‍റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്. 2014 ജനുവരി പതിനേഴിനായിരുന്നു ഡല്‍ഹിയിലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.