ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ബംഗാളിലും, ത്രിപുരയിലും സഖ്യത്തിന് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 -ൽ 61 ഇടത് എംപിമാർ പാർലമെന്റിലുണ്ടായിരുന്നു. അവർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയാണ് പിന്തുണച്ചത്. അവരിൽ 57 എംപിമാർ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെയാണ് പരാജയപ്പെടുത്തിയത്. അതിനാൽ, ഇന്ത്യൻ ജനാധിപത്യത്തിൽ ഇത്തരത്തിലുള്ള സഖ്യം പുതിയതല്ല. സംസ്ഥാന രാഷ്ട്രീയ സമവാക്യം എല്ലായ്പ്പോഴും കേന്ദ്ര രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമാണ്. നേരത്തേയും തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി വിരുദ്ധ വേദി പങ്കിട്ടിരുന്നുവെന്നും യെച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. എന്നാല്‍ സിപിഎം 3 വര്‍ഷമായി ബിജെപിക്കെതിരെ പോരാടുകയാണ്. ഇപ്പോൾ ബിജെപി ഒരു ഫാസിസ്റ്റ് ശക്തിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. മുമ്പ് ത്രിപുരയിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരുടെ നേതാക്കളെല്ലാം ബിജെപിയിൽ ചേർന്നു. അതിനാൽ, തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ എന്താണ് ചെയ്യുകയെന്ന് നോക്കിയാണ് ബാക്കി തീരുമാനമുണ്ടാവുകയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി ഒഴികെയുള്ള ഏത് പാർട്ടിയുമായും സഹകരിക്കാന്‍ ഇടതുപക്ഷം തയ്യാറാണ്. അതോടൊപ്പം, ആഗസ്റ്റ് 20 -ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തിൽ പാർട്ടി നേതാക്കള്‍ പങ്കെടുക്കുമെന്നും യെച്ചൂരി പറഞ്ഞു. ദേശീയതലത്തിൽ പതിനാല് പാർട്ടികൾ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാർലമെന്റിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികൾ ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.