കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. പുതിയ കൊവിഡ് മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുള്ളവരോ ആയിരിക്കണം. അതോടൊപ്പം കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞ ആളുകളോ ആയിരിക്കണം. ഈ തീരുമാനത്തെയാണ് രഞ്ജിനി വിമര്‍ശിച്ചത്.
ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പരിഹാസം. പാല്‍ വാങ്ങാന്‍ അടുത്ത കടകളില്‍ പോകുന്ന താനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ഇളവുകളെ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തും. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിനും തിരുവോണത്തിനും ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കും.
ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.