ഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും മാപ്പപേക്ഷയുമായി പതഞ്ജലി ആയുർവേദ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ച കേസില്‍ സുപ്രീം കോടതിയുടെ അതൃപ്തിക്കുപിന്നാലെയാണ് വീണ്ടും മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസം മാപ്പപേക്ഷിച്ച് കൊണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയെങ്കിലും അത് വളരെ ചെറുതാണെന്നും, അത് മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ അതേ വലുപ്പത്തില്‍ തന്നെ മാപ്പപേക്ഷയും നല്‍കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ചത്തെ പത്രങ്ങളിൽ പുതിയ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയായിരുന്നു.
പരസ്യത്തിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. ഇരുവരും വ്യക്തിപരമായും പതഞ്ജലിയുടെ പേരിലും മാപ്പ് പറഞ്ഞു. ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കുന്നു. ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പപേക്ഷ നല്‍കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് പതഞ്ജലിയുടെ അഭിഭാഷകന്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പപേക്ഷിക്കുന്ന പരസ്യത്തിന് അത്രയും ചിലവാക്കികൂടാ എന്ന് സുപ്രീം കോടതി ചോദിച്ചു. ആദ്യ പരസ്യം 67 പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന് 10 ലക്ഷം രൂപയായിരുന്നു ചിലവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കാത്തതില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഈ ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്ന അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി അറിയിച്ചു.