വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ബിജെപി-യെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ 'ഇന്ത്യ' സഖ്യത്തിലെ ചില ഭിന്നതകൾ പരിഗണിക്കാതെയോ, പകുതി മാത്രം പണിതീര്‍ന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്‍റെ കാടടച്ച പ്രചാരണം കാണാതെയോ അല്ല ഇത് പറയുന്നത്. തെറ്റായ മതബോധത്തിൽ നിന്നും വർഗീയ മനോഭാവത്തിൽ നിന്നും ഒഴുകുന്ന അനുകൂല ഫലങ്ങള്‍ ബിജെപിയെ എക്കാലവും പിന്തുണച്ചിട്ടുള്ള ചരിത്രം ചൂണ്ടിക്കാണിച്ചാലും, അയോധ്യ കാത്തുവയ്ക്കുന്ന വോട്ടോഴുക്കിനെകുറിച്ച് പ്രവചിച്ചാലും ബിജെപി-യെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.
ഒന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത ബിജെപിക്കുള്ളില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ കേന്ദ്ര നേതൃത്വത്തോടുള്ള ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവമതിപ്പും വിയോജിപ്പുമാണ്. മുന്‍നിര നേതാക്കളുടെ അഭിപ്രായങ്ങളെപ്പോലും നിരാകരിക്കുന്ന, ധിക്കാരപരവും ധാർഷ്ട്യപരവുമായ നിലപാടുകൾ അടിച്ചേല്‍പ്പിക്കുന്ന നേതൃ ത്രയത്തിനെതിരെ പാർട്ടിയുടെ ചില വിഭാഗങ്ങളിൽ അഗാധമായ അതൃപ്തി ഉയർന്നുവന്നിട്ടുണ്ട്. മോദിക്കും ബിജെപിക്കും നിർണായകമായ ഹിന്ദി ബെൽറ്റിന്റെ ചില ഭാഗങ്ങളിൽ ഇത് വളരെ പ്രകടമാണ്.
രണ്ട്, രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പല ലോക്‌സഭാ സീറ്റുകളിലേക്കും സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പേര് പോലും നിര്‍ദേശിക്കാന്‍ ബിജെപി പാടുപെടും. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, അസം തുടങ്ങിയ കാവിപ്പാര്‍ട്ടിക്ക് സ്വന്തം മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളിലാണ് ഈ പ്രശ്നം രൂക്ഷമാവുക. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന 179 ലോക്‌സഭാ സീറ്റുകൾ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളാണിത്. 15 സീറ്റുകൾ ഉള്ള ഹരിയാനയിലും ഉത്തരാഖണ്ഡിലും ബിജെപി തന്നെയാണ് ഭരിക്കുന്നതെങ്കിലും അവിടെ വലിയ മത്സരമാണ് നടക്കാന്‍ പോകുന്നത്. 48 സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ പകുതിയോളം സീറ്റുകൾ നേടാനായേക്കും. 28 ലോക്സഭാ സീറ്റുകളുള്ള കർണാടകയിൽ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനംതന്നെ നിര്‍ജ്ജീവമാണ്. കൂടാതെ, ഉയര്‍ത്തിക്കാണിക്കാന്‍, മുന്നില്‍ നിന്ന് നയിക്കാന്‍ സ്വീകാര്യനായ ഒരു നേതാവുമില്ല.
ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 270 സീറ്റുകളുടെ സ്ഥിതിയാണ് മേല്‍ സൂചിപ്പിച്ചത്. ഇവിടെനിന്ന് 2019 ൽ ഏകദേശം 80-90% സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇക്കുറി അത് കൂടാന്‍ യാതൊരു സാഹചര്യവും കാണുന്നില്ല. ഇന്ത്യ സഖ്യം, പ്രത്യേകിച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും കൈമെയ് മറന്നു പ്രവര്‍ത്തിച്ചാല്‍ അതില്‍ മിക്ക സീറ്റുകളും അനായാസം അവര്‍ക്ക് കരസ്തമാക്കാന്‍ കഴിയുകയും ചെയ്യും.
മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് പ്രസിഡന്റായും ഇന്ത്യൻ സഖ്യത്തിന്റെ ചെയർമാനായും തിരഞ്ഞെടുത്തത് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നും സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ചുവടുവയ്പാണ്. പ്രതിപക്ഷ ഗ്രൂപ്പുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതില്‍ ഖാർഗെ ഒരു ഘടകമായി മാറുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. അത് കര്‍ണാടകയടക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാറുള്ള സംസ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
അടുത്തിടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിന്‍റെ പിന്തുണയോടെ ആരംഭിച്ച ന്യായ് യാത്ര, ഏറ്റവും കൂടുതൽ എംപിമാരെ അയയ്ക്കുന്ന യുപിയിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പിന് ഏറെ മുന്‍പുതന്നെ വലിയ ഉണര്‍വ്വു നല്‍കും. അതെങ്ങനെ വോട്ടാക്കി മാറ്റുമെന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം ഒരു നൂലാമാലയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാൽ ഈ പ്രതിസന്ധി പ്രധാനമായും പശ്ചിമ ബംഗാളിലും ഒരുപക്ഷേ പഞ്ചാബിലും ഡൽഹിയിലും മാത്രമായി പരിമിതപ്പെട്ടേക്കാം.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ഒതുക്കിയതും, രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ഏറ്റവും പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കളെയെല്ലാം തഴഞ്ഞതും ബിജെപി പാളയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ മൂര്‍ച്ചിക്കാന്‍ കാരണമായിട്ടുണ്ട്. യുപിയിലും മോദി-ഷാ പാര്‍ട്ടീ ഭരണത്തില്‍ അതൃപ്തിയുള്ള നേതാക്കളുടെ എണ്ണം അനുദിനം കൂടിവരികയാണ് എന്നത് പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും, പണവും, മാധ്യമങ്ങളുമെല്ലാം ബിജെപി പക്ഷത്താണ് എന്നാണ് പ്രതിപക്ഷ പരാതി. എന്തൊക്കെയായാലും തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ഭൂപ്രകൃതി ഇനി ഒരു വൺവേ തെരുവല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നിരൂപകനാണ് ആനന്ദ് കെ. സഹായ്. ദി ഇന്ത്യ കേബിളിലാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്.