1989 ജനവരി 1 ഉത്തർ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സഹിബാബാദിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയം. ജണ്ടാപ്പൂരിലെ തെരുവിൽ ഇടതുപക്ഷ സ്ഥാനാർഥി രാമാനന്ദ് ഝാ ക്ക് വേണ്ടി ഹല്ലാ ബോൽ എന്ന തെരുവ് നാടകം അവതരിപ്പിക്കുകയായിരുന്നു സഫ്ദർ ഹഷ്മിയും സംഘവും. അപ്പോൾ എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ മുകേഷ് ശർമ്മയുടെ ഗുണ്ടകൾ നാടകത്തിലേക്ക് ഇരച്ച് കയറി നാടക പ്രവർത്തകരെ മർദ്ദിക്കാൻ തുടങ്ങി. ഗുണ്ടകളുടെ ഭീകരമായ മർദ്ദനമേറ്റ് സഫ്ദർ ഹഷ്മി കുഴഞ്ഞ് വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്ദർ പിറ്റേ ദിവസം ( ജനവരി 2) മരിച്ചു.
കലാകാരനെ മർദ്ദിച്ച് കൊന്നതിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. തൂ സിന്ദാ രഹേ ഹേ (നീ ഇപ്പോഴും ജീവിക്കുന്നു) എന്ന് പറഞ്ഞ് ആയിരങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു.
സഫ്ദർ മരിച്ചതിന്റെ മൂന്നാം ദിനം 15 ബസ്സുകൾ നിറയെ ആൾക്കാർ സഫ്ദർ മർദ്ദനമേറ്റ് വീണ ജണ്ടാപ്പൂരിൽ എത്തി. 500 ലേറെ ജനങ്ങൾ സഫ്ദറിന്റെ ചിത്രങ്ങളും ഉയർത്തി പിടിച്ച് നിശബ്ദമായി മാർച്ച് നടത്തി. സഫ്ദറിന്റെ ഭാര്യ മാലേശ്രീ ഹഷ്മിയുടെ നേതൃത്വത്തിൽ അന്ന് മുടങ്ങിപ്പോയ ഹല്ലാ ബോൽ നാടകം പൂർത്തിയാക്കി. സ്ഫ്ദറിന്റ ചോര വീണ തെരുവിൽ ഇത്രയെങ്കിലും അവർക്ക് ചെയ്യണമായിരുന്നു.
മരിക്കുമ്പോൾ 34 വയസ് മാത്രമായിരുന്നു സഫ്ദർ ഹഷ്മിയുടെ പ്രായം. അപ്പോഴേക്കും നാടകകൃത്ത്, കവി, പാട്ടെഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. ദൽഹിയിലെ സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി എ ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ എന്നിവ നേടിയ സഫ്ദർ കുറച്ച് കാലം യൂണിവേഴ്സിറ്റികളിൽ അദ്ധ്യാപകനായി ജോലി നോക്കി. പിന്നീട് നാടകമാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞു അതിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
ഇപ്റ്റ (ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷൻ) പ്രവർത്തകനായിരുന്ന സഫ്ദർ ഹഷ്മി അവരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1973 ലാണ് സുഹൃത്തുക്കളുമായി ചേർന്ന് ജനനാട്യ മഞ്ച് (ജനം )ന് രൂപം കൊടുക്കുന്നത്. ജനം അവതരിപ്പിച്ച തെരുവ് നാടകങ്ങൾ വൻ പ്രചാരം കിട്ടി. കുർസി കുർസി കുർസി, മെഷീൻ, ഔരത്, ഹല്ലാ ബോൽ, ഹത്യാരെ, ഗാവ് സെ ഷെഹർ തക് എന്നിവയായിരുന്നു പ്രധാന നാടകങ്ങൾ. തന്റെ നാടകങ്ങളിലൂടെ തൊഴിലാളികൾക്ക് രാഷ്ട്രീയ ബോധം ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു സഫ്ദറിന്റെ ഉദ്ദേശം.. തൊഴിലാളികൾക്കും ബുദ്ധിജീവികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു സഫ്ദർ ഹഷ്മി. മരണ ശേഷമാണ് അദ്ദേഹത്തിന്റെ പ്രശസ്തി കൂടുതൽ വ്യാപിക്കുന്നത്. മരിച്ച് ഒരു മാസം കഴിഞ്ഞ് സഫ്ദർ ഹഷ്മി മെമ്മോറിയൽ ട്രസ്റ്റ് [ സഹമത്] നിലവിൽ വന്നു. സഫ്ദറിന്റെ ജീവിത സഖി മലേശ്രീ ഹശ്മിയാണ് സഹമതിന്റെയും ജന നാട്യ മഞ്ചിന്റേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
എല്ലാവിധ ആവിഷ്കാര സ്വാതന്ത്രത്തിന്റേയും ജീവസുറ്റ പ്രതീകമായി സഫ്ദർ ഹഷ്മി ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു.
ജനവരി 1
സഫ്ദർ ഹഷ്മി രക്തസാക്ഷി ദിനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക