യഥാർത്ഥ 'മഞ്ഞുമ്മല്‍ ബോയ്സ്' സംഘത്തിന് തമിഴ്നാട് പോലീസില്‍ നിന്നും മർദ്ദനം നേരിടേണ്ടി വന്നോ എന്നറിയാന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ്. കേസന്വേഷിച്ച് ഉടനടി നടപടിയെടുക്കാന്‍ തമിഴ്നാട് ഡിജിപിയ്ക്ക് അഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി.
2006-ല്‍ കേരളത്തില്‍ നിന്നൊരു സംഘം കൊടൈക്കനാൽ സന്ദർശിക്കാനെത്തിയപ്പോള്‍, യുവാക്കളില്‍ ഒരാള്‍ ഗുണ കേവില്‍ വീണു. കൂടെയുണ്ടായിരുന്നവര്‍ കൊടൈക്കനാല്‍ പോലീസില്‍ സഹായം തേടിയെങ്കിലും, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരില്‍ നിന്ന് ശാരീരിക മര്‍ദ്ദനവും മാനസിക പീഡനവും നേരിടേണ്ടി വന്നു. അന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു അവരെ സഹായിച്ചത്. ചിത്രത്തിലെ ഈ സംഭവങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നടന്നതാണെന്ന് സംഘം വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇപ്പോള്‍ മലയാളി ആക്ടിവിസ്റ്റ് വി ഷാജു എബ്രഹാമിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ആഭ്യന്തര വകുപ്പ് കേസന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാൽ കേസിന് പോകാന്‍ താല്പര്യമില്ലെന്ന് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് (കുട്ടേട്ടന്‍) പ്രതികരിച്ചു. ആഗോളതല ബോക്സോഫീസില്‍ 240 കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നാണ്.