ഡല്‍ഹി: ഒരിടവേളയ്ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധപരിപാടികള്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ജൂലൈ 22 മുതല്‍ ഒരു സംഘം കര്‍ഷകര്‍ പാര്‍ലമെന്റിനു പുറത്തിരുന്ന് പ്രതിഷേധം ആരംഭിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരെ ഏകോപിപ്പിക്കുന്നതിനും പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനുമായുളള ചര്‍ച്ചകള്‍ സംയുക്ത കിസാന്‍ യൂണിയനുകീഴിലുളള സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 8-ന് രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരായി മറ്റ് സംഘടനകളോടൊപ്പം കര്‍ഷകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്‌കെഎം വ്യക്തമാക്കി. ജൂലൈ 19-ന് പാര്‍ലമെന്റ് യോഗം ചേരുന്നുണ്ട്. സമ്മേളനത്തില്‍ വിവാദ കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഉടന്‍ കത്തയക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
അതേസമയം, സമരം ഒത്തു തീര്‍പ്പാക്കാന്‍ കഴിഞ്ഞ അഞ്ചുമാസമായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു. തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഫലം കാണാതിരുന്നതോടെ കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് പ്രചരിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം എട്ട് മാസമായി തുടരുകയാണ്. 2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നതായിരുന്നു കര്‍ഷകരുടെ നിലപാട്.