പരീക്ഷകൾ മാറ്റിവെക്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ നിർബന്ധ ബുദ്ധിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരൻ ചോദിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയാണെന്നും സുധാകരൻ ആരോപിച്ചു. തൻ്റെ സഹോദരൻ്റെ മരണം ഉദാഹരിച്ചാണ് സുധാകരൻ്റെ ആരോപണം. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് മരിച്ചവരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാമനാട്ടുകര സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്. സ്വര്‍ണ്ണക്കടത്ത് സംഘത്തെ സിപിഎമ്മിന് പേടിയാണെന്നും, രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ടാണ് സിപിഎം പ്രതികളെ സംരക്ഷിക്കുന്നതെന്നും പറഞ്ഞു. കൊടി സുനിയുടേയും കിര്‍മാണി മനോജിന്‍റെയുമൊക്കെ റോള്‍ മോഡല്‍ പിണറായി വിജയനാണെന്നും സുധാകരന്‍ തുറന്നടിച്ചു.